Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, August 15, 2015

ദയവുണ്ടാകണം

ദയവുണ്ടാകണം.

ചുരുങ്ങിച്ചുരുങ്ങി-
ത്തലയറ്റതാണ്.
(കണ്ടു കാണും നിങ്ങളെന്റെ
തലയുള്ള കൂട്ടരെ)
ഇപ്പോള്‍,
ചിന്തയറ്റു
ചലിയ്ക്കുന്നൊരവയവം.

ഒളിച്ചു വളര്‍ത്തുന്നുമുണ്ട്
ചിലരെന്നെ.

ഒരു ഞൊറിയിളക്കത്തില്‍,
ഒരു വര്‍ണ്ണത്തുണ്ടില്‍,
തിരക്കിലറിയാതൊരു
തൊലിയുരസലില്‍,
ഒരു പിഞ്ചിളപ്പത്തില്‍
കോച്ചിപ്പോകുമെന്‍ ദൈന്യത !

ഏതു പൊത്തില്‍
ഏതു മാളത്തിലോടിക്കയറാ-
മെന്നൊരങ്കലാപ്പാണെപ്പോഴും.

ഇരയനക്കത്തില്‍ കൂര്‍ക്കും
തേറ്റയുമായൊളിഞ്ഞിരിക്കും
ഞാനെന്നറിഞ്ഞിട്ടും
വരുന്നതെന്തിനീ വഴി?

തൊട്ടു പോയാലോ
നീലിച്ചെന്നും
മരിച്ചെന്നും.

ഹോ !!!!

വിഷജന്തുവെന്നു
പേരു കേട്ടെന്തിനിങ്ങനെ !

ഉറപ്പായും
ദയാവധമര്‍ഹിക്കുന്നുണ്ട്
ഞാന്‍.

Wednesday, September 24, 2014

സയാമീസ്



കൂടെപ്പിറന്നവൾ
ഒപ്പം വളർന്നവൾ
ഒറ്റയൊരുടലും
ഇരട്ട മനസ്സും.

അവൾ-കാറ്റ്,
ഞാൻ പ്രതിമ.

തീരുന്നേയില്ല തർക്കം
ഒറ്റയ്ക്കാവുമ്പോൾ
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.

ചില നേരങ്ങളിൽ
കണ്ണിൽ തുളുമ്പു-
മവളുടെ കണ്ണീർ.
ചുണ്ടുകളിൽ
ഊർന്നു വരു-
മവളുടെ പുഞ്ചിരി.

അരക്കുറഞ്ഞ
ചുണ്ടിൻ വിടവിൽ
പൊട്ടി വീഴും
പിറുപിറുപ്പുകൾ.

മുഖം കുനിക്കുമ്പോൾ
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.

കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണർത്തുവിളികൾ.

ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോൾ
"ഇതോ ജീവിത"മെന്നു
കൈ മലർത്തൽ.

വയ്യ!

കൊല്ലാൻ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവൾ.

മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.

കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളർത്തിക്കിടത്തണം.

എന്നിട്ടു വേണമെനിക്ക്

നല്ലൊരു പ്രതിമയാകാൻ.

Saturday, February 1, 2014

പ്രള(ണ)യശേഷം



മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.

എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?

നിന്നെ വീണ്ടുമെഴുതുമ്പോള്‍


കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.

മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.

അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.

3 കവിതകള്‍


ഉടൽ

*******

ഊഴിമേലഴിച്ചിട്ടൊ-
രാഴിപോലിളകുന്നു
അറിയാനുണ്ടാഴങ്ങളെ-
ന്നടങ്ങുന്നില്ലലകൾ.


ഉപമ

*******

കണ്ണിലെ കരടേ
കാലിൽ തറഞ്ഞ മുള്ളേ
നിങ്ങളോളമില്ലാരുമീ
പ്രണയത്തെയൊന്നുപമിക്കാൻ.

ഉത്തരം

*******

ചോദ്യച്ചൂണ്ടയിലെ
ഇര കൊത്തിയ മൽസ്യം.

ശേഷിപ്പ്‌


തുമ്പികള്‍
പെയ്തിറങ്ങും സായാഹ്നം.

നിലംതൊടാചിറകടികള്‍ക്കു കീഴേ
കളിക്കൈയിലമര്‍ന്നു പോയ-
തൊന്നേയൊന്നു മാത്രം
താങ്ങിയിട്ടും താങ്ങിയിട്ടും
വീണുടഞ്ഞൊരാകാശത്തെ,
ആഴമില്ലാത്ത നീലയെ
ഓർത്തെടുക്കുന്നു.

എന്റെ കല്ലേ,എന്റെ കല്ലേയെന്ന്,                                                                                        
വിട്ടുപോകല്ലേ,വിട്ടുപോകല്ലേയെന്ന്
ഇനിയുള്ളതിതു മാത്രമെന്ന്
അള്ളിയള്ളിപ്പിടി-
ച്ചാഞ്ഞു കുതറുന്നു.

ചിറകിരിയുമൊച്ചയില്‍
ഒരു ഞൊടിയൊന്നു
വെയില്‍ തൂവിപ്പോകുന്നു,
കാറ്റ് തെന്നി വീഴുന്നു.

ഒടുവിലത്തേതിനു മുന്‍പത്തെ
ഒറ്റ നിമിഷം
പറയാതെന്തോക്കെയോ
ശേഷിപ്പിക്കുന്നു.

താണ്ടിയ ദൂരങ്ങളെയോ,
താങ്ങിയ ഭാരങ്ങളെയോ
രേഖപ്പെടുത്താത്ത ചിലത്
ഉറുമ്പുകള്‍ കൊണ്ടു പോകുന്നു.

ഹംപ്റ്റി ഡംപ്റ്റി



വീഴല്ലേ
ഉടഞ്ഞു പോകുമെന്നു
പറഞ്ഞു തന്നതാണ്.

ഓര്‍ത്തില്ല.

പെറുക്കിക്കൂട്ടാന്‍  വന്നില്ല,
കുതിരയോ
കാലാളോ; 
രാജാവും.

ചിതറിക്കിടന്നു.

വഴിവെയിലില്‍
കരിഞ്ഞു.

മഴപ്പാട്ടുകാരന്.....


കുട മറന്ന്,
സ്വയമലിഞ്ഞ്,
കരിമ്പനുടുപ്പ്-
മഴ കുതിര്‍ന്ന്‍
നടന്നു പോകുന്നു
നീരിഴകളില്‍
കവിത കോര്‍ക്കുമൊരുവന്‍..

ഒരേ മഴയെന്ന്
വഴിയരികില്‍
ചില്ലയിളക്കി-
യിലക്കണ്ണുഴിഞ്ഞ്
നനഞ്ഞൊരു മരം.

മഴയൊഴിഞ്ഞ്
വെയിലാളുമ്പോള്‍
തിരികെ വരും,
തണലിലിരുന്നൊരു
പാട്ടു മൂളും,
വേരില്‍ നിന്നൊരു
വിളി കേട്ടപോല്‍
ചില പൂക്കളപ്പോള്‍
ഞെട്ടുകളെ കൈവിടും.






നിയോഗം


പൂവല്ല,
പൂപ്പാടം വിരിയിക്കാൻ
കാത്തു വച്ച വിത്തുകളൊക്കെ,
കരടരിച്ചതിനൊപ്പ-
മെറിഞ്ഞു കളഞ്ഞതാണ്‌.

കുഴച്ചുമെതിച്ച്`,
മോഹവടിവിൽ,
ഉടലഴകിൽ,
വാർത്തുവച്ചതാണ്.

തുള്ളി പോലും ചോരില്ലെ-
ന്നുറപ്പാകും വരെ,
നരകം പോലൊരു ചൂളയിൽ,
പതം വരുത്തിയതാണ്‌.

ഉള്ളിലുള്ളതെന്തും
വേകിച്ചൊരുക്കാൻ
പൊള്ളിക്കൊണ്ടേയിരിക്കും
വീണുടയും വരെ.

ഒഴുക്കിലൊന്നു
മുങ്ങി നിവരുമ്പോൾ
ബാക്കിയാവുന്നില്ലൊന്നു-
മൊരു ഗന്ധം പോലും.

ഉള്ളിലേക്കുള്ള വഴികളൊക്കെ-
യടഞ്ഞു പോകുവോള-
മത്രമേൽ വെന്തു പോകയാൽ,
എറിഞ്ഞുടച്ചാലു-
മലിഞ്ഞു ചേരില്ല,
ഒന്നിനോടും,
ഒരിക്കലും.


കുട്ടി


തീരത്തെ മണലില്‍
കളിവീടു കെട്ടിയും
കണ്ണാരം പൊത്തിയു-
മൊപ്പം കളിച്ച
കൂട്ടുകാരൊക്കെ
പിരിഞ്ഞുപോയിട്ടും
മുതിര്‍ന്നു പോയിട്ടും
ഇന്നുമവിടെ
തനിച്ചിരിപ്പാണ്
വളരാന്‍ മറന്ന
ഒരു കുട്ടി.

തിരകളെണ്ണിയും
പാഴ്ചിപ്പി തേടിയും
നേരം വൈകിയതറിയാതെ
ഇരുണ്ട തീരത്തു
ബാക്കിയായവള്‍

ഒരിക്കലെന്നെയും
തിരക്കൈ നീട്ടി-
ത്തൊടില്ലേയെന്നൊരു
ജന്മം മുഴുവന്‍
കാത്തു നിന്നിട്ടും
എഴുതിയെഴുതി
വിരല്‍ നൊന്തിട്ടും
കടല്‍ വന്നൊന്നു
തൊടാതെ പോയവള്‍

തിരിച്ചു പോകേണ്ട
വഴിയും മറന്ന്
പാതിയിടിഞ്ഞ
മണ്‍വീടിനരികില്‍
മുഖം കുനിച്ച്,
മിഴി നനച്ച്‌,
ഇന്നുമാരെയോ
കാത്തിരിപ്പാണ്
വെറുതെ പാവം കുട്ടി.









മകളോട്




"മുറിച്ച മുറി"യെന്ന്-
എല്ലാവരും,
ഒരേ സ്വരത്തില്‍..

മകളേ,
കണ്ണുകളിടയുമ്പോള്‍-
ഞാന്‍ നീയെന്നോ
നീ ഞാനെന്നോ
ഭ്രമിച്ചോരമ്മ വേഷ-
മകംപുറം മറിയുന്നു !


ഇതെന്‍റെ കണ്ണ്;
നിഴല്‍ വീഴും മുന്‍പുള്ള-
വെയില്‍ത്തിളക്കം,


പൂവിരല്‍,
തേഞ്ഞുരഞ്ഞു
തഴമ്പാകും മുന്‍പത്തെ-
തളിരിതള്‍,


ചുവടുകള്‍,
പതര്‍ച്ചയില്‍ നിന്നുറപ്പിലേക്ക്
വഴിയേറെ നടന്നുഴലും മുന്പുള്ള
പിച്ച വയ്പ്പ്,


ഇതെന്‍റെ ചിരി,
അഴല്‍ നിറയും മുന്പുള്ള
നിലാ വെട്ടം,


കണ്ണുനീര്‍,
കരയാതെയുറയാന്‍
പഠിക്കും മുന്പുള്ള-
തെളിയുറവ്,




വളരുകയാണ് ഞാന്‍
കണ്മുന്നിലെന്‍
ജീവനേ നിന്നിലൂടെ...


നീ നീയെന്നും
ഞാന്‍ ഞാനെന്നും
വേര്‍തിരിയുമൊരു കാലം...


കണ്‍മണീ,
കാഴ്ചയില്‍ മാത്രം
അമ്മയെപ്പോലാവുക.



Tuesday, April 23, 2013

എത്രയെളുപ്പം



















ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.

എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.

ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !







image courtesy:google images

Monday, April 1, 2013

കടലൊഴിയാതെ...


















പൊള്ളയാം ശംഖിലൊരു-
കടലിരമ്പും പോലെ-
ഉടഞ്ഞൊരെന്‍ ഹൃത്തില്‍ നിന്‍-
പ്രണയക്കടല്‍ തുളുമ്പുന്നു...


Saturday, March 2, 2013

നിദ്ര

                                                                                                                                  
                                                                                                                                          










എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.




image courtesy: google images

Wednesday, February 13, 2013

വീണ്ടും























ഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....





Friday, January 25, 2013

ചില്ലുടയുന്നത്‌......






ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

Saturday, December 29, 2012

മുത്തുച്ചിപ്പി പറഞ്ഞത്‌







എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?




ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?




എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........




നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

Wednesday, December 12, 2012

അമ്മയാകാശം



രാവിന്റെ മടിയിലൊരു-
തിങ്കൾ‍ക്കിടാവ്‌;
പാൽ‍നുര പോലെ-
നറു നിലാവ്‌.....


എന്റെ മടിയിലുണ്ട്‌-
പുഞ്ചിരിയിൽ‍-
നിലാവൊഴുകുമൊരു-
പൂർ‍ണ്ണചന്ദ്രൻ‍...!
കളങ്കമില്ലാത്തൊ-
രെന്റെ സ്വന്തം
പൊന്നമ്പിളി......!

Saturday, November 10, 2012

പണ്ടു പണ്ടൊരു പുഴയുണ്ടായിരുന്നു



പണ്ടു പണ്ടിവിടെയൊരു
പുഴയുണ്ടായിരുന്നു;
ഉള്ളിലെയിരുള്‍ മേഘം
മിഴിയിറമ്പില്‍ പെയ്ത്‌,
കവിളിണകളിലൂടെ-
ചാലിട്ടൊഴുകിയ പുഴ…

നിലയല്ലാത്താഴത്തി-
ലാര്‍ത്തലച്ചൊഴുകി-
വെയില്‍ പോലൊരു വിരല്‍ വന്നു-
തുടച്ചൊപ്പും വരെ…..

ആരു പറയുമിപ്പോള്‍
പണ്ടെങ്ങാനിവിടെയൊരു-
പുഴയുണ്ടായിരുന്നെന്ന്‌….!!!!!

പക്ഷേ പറയൂ….
ആര്‍ക്കെങ്കിലുമറിയുമോ
പുഴ വരണ്ട വഴിയാകെ
ചെന്താമരപ്പൂവുകള്‍
നിറയെ പൂത്തതെങ്ങനെ…..?