Saturday, February 1, 2014

പ്രള(ണ)യശേഷം



മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.

എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?

നിന്നെ വീണ്ടുമെഴുതുമ്പോള്‍


കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.

മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.

അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.

3 കവിതകള്‍


ഉടൽ

*******

ഊഴിമേലഴിച്ചിട്ടൊ-
രാഴിപോലിളകുന്നു
അറിയാനുണ്ടാഴങ്ങളെ-
ന്നടങ്ങുന്നില്ലലകൾ.


ഉപമ

*******

കണ്ണിലെ കരടേ
കാലിൽ തറഞ്ഞ മുള്ളേ
നിങ്ങളോളമില്ലാരുമീ
പ്രണയത്തെയൊന്നുപമിക്കാൻ.

ഉത്തരം

*******

ചോദ്യച്ചൂണ്ടയിലെ
ഇര കൊത്തിയ മൽസ്യം.

ശേഷിപ്പ്‌


തുമ്പികള്‍
പെയ്തിറങ്ങും സായാഹ്നം.

നിലംതൊടാചിറകടികള്‍ക്കു കീഴേ
കളിക്കൈയിലമര്‍ന്നു പോയ-
തൊന്നേയൊന്നു മാത്രം
താങ്ങിയിട്ടും താങ്ങിയിട്ടും
വീണുടഞ്ഞൊരാകാശത്തെ,
ആഴമില്ലാത്ത നീലയെ
ഓർത്തെടുക്കുന്നു.

എന്റെ കല്ലേ,എന്റെ കല്ലേയെന്ന്,                                                                                        
വിട്ടുപോകല്ലേ,വിട്ടുപോകല്ലേയെന്ന്
ഇനിയുള്ളതിതു മാത്രമെന്ന്
അള്ളിയള്ളിപ്പിടി-
ച്ചാഞ്ഞു കുതറുന്നു.

ചിറകിരിയുമൊച്ചയില്‍
ഒരു ഞൊടിയൊന്നു
വെയില്‍ തൂവിപ്പോകുന്നു,
കാറ്റ് തെന്നി വീഴുന്നു.

ഒടുവിലത്തേതിനു മുന്‍പത്തെ
ഒറ്റ നിമിഷം
പറയാതെന്തോക്കെയോ
ശേഷിപ്പിക്കുന്നു.

താണ്ടിയ ദൂരങ്ങളെയോ,
താങ്ങിയ ഭാരങ്ങളെയോ
രേഖപ്പെടുത്താത്ത ചിലത്
ഉറുമ്പുകള്‍ കൊണ്ടു പോകുന്നു.

ഹംപ്റ്റി ഡംപ്റ്റി



വീഴല്ലേ
ഉടഞ്ഞു പോകുമെന്നു
പറഞ്ഞു തന്നതാണ്.

ഓര്‍ത്തില്ല.

പെറുക്കിക്കൂട്ടാന്‍  വന്നില്ല,
കുതിരയോ
കാലാളോ; 
രാജാവും.

ചിതറിക്കിടന്നു.

വഴിവെയിലില്‍
കരിഞ്ഞു.

മഴപ്പാട്ടുകാരന്.....


കുട മറന്ന്,
സ്വയമലിഞ്ഞ്,
കരിമ്പനുടുപ്പ്-
മഴ കുതിര്‍ന്ന്‍
നടന്നു പോകുന്നു
നീരിഴകളില്‍
കവിത കോര്‍ക്കുമൊരുവന്‍..

ഒരേ മഴയെന്ന്
വഴിയരികില്‍
ചില്ലയിളക്കി-
യിലക്കണ്ണുഴിഞ്ഞ്
നനഞ്ഞൊരു മരം.

മഴയൊഴിഞ്ഞ്
വെയിലാളുമ്പോള്‍
തിരികെ വരും,
തണലിലിരുന്നൊരു
പാട്ടു മൂളും,
വേരില്‍ നിന്നൊരു
വിളി കേട്ടപോല്‍
ചില പൂക്കളപ്പോള്‍
ഞെട്ടുകളെ കൈവിടും.






നിയോഗം


പൂവല്ല,
പൂപ്പാടം വിരിയിക്കാൻ
കാത്തു വച്ച വിത്തുകളൊക്കെ,
കരടരിച്ചതിനൊപ്പ-
മെറിഞ്ഞു കളഞ്ഞതാണ്‌.

കുഴച്ചുമെതിച്ച്`,
മോഹവടിവിൽ,
ഉടലഴകിൽ,
വാർത്തുവച്ചതാണ്.

തുള്ളി പോലും ചോരില്ലെ-
ന്നുറപ്പാകും വരെ,
നരകം പോലൊരു ചൂളയിൽ,
പതം വരുത്തിയതാണ്‌.

ഉള്ളിലുള്ളതെന്തും
വേകിച്ചൊരുക്കാൻ
പൊള്ളിക്കൊണ്ടേയിരിക്കും
വീണുടയും വരെ.

ഒഴുക്കിലൊന്നു
മുങ്ങി നിവരുമ്പോൾ
ബാക്കിയാവുന്നില്ലൊന്നു-
മൊരു ഗന്ധം പോലും.

ഉള്ളിലേക്കുള്ള വഴികളൊക്കെ-
യടഞ്ഞു പോകുവോള-
മത്രമേൽ വെന്തു പോകയാൽ,
എറിഞ്ഞുടച്ചാലു-
മലിഞ്ഞു ചേരില്ല,
ഒന്നിനോടും,
ഒരിക്കലും.


കുട്ടി


തീരത്തെ മണലില്‍
കളിവീടു കെട്ടിയും
കണ്ണാരം പൊത്തിയു-
മൊപ്പം കളിച്ച
കൂട്ടുകാരൊക്കെ
പിരിഞ്ഞുപോയിട്ടും
മുതിര്‍ന്നു പോയിട്ടും
ഇന്നുമവിടെ
തനിച്ചിരിപ്പാണ്
വളരാന്‍ മറന്ന
ഒരു കുട്ടി.

തിരകളെണ്ണിയും
പാഴ്ചിപ്പി തേടിയും
നേരം വൈകിയതറിയാതെ
ഇരുണ്ട തീരത്തു
ബാക്കിയായവള്‍

ഒരിക്കലെന്നെയും
തിരക്കൈ നീട്ടി-
ത്തൊടില്ലേയെന്നൊരു
ജന്മം മുഴുവന്‍
കാത്തു നിന്നിട്ടും
എഴുതിയെഴുതി
വിരല്‍ നൊന്തിട്ടും
കടല്‍ വന്നൊന്നു
തൊടാതെ പോയവള്‍

തിരിച്ചു പോകേണ്ട
വഴിയും മറന്ന്
പാതിയിടിഞ്ഞ
മണ്‍വീടിനരികില്‍
മുഖം കുനിച്ച്,
മിഴി നനച്ച്‌,
ഇന്നുമാരെയോ
കാത്തിരിപ്പാണ്
വെറുതെ പാവം കുട്ടി.









മകളോട്




"മുറിച്ച മുറി"യെന്ന്-
എല്ലാവരും,
ഒരേ സ്വരത്തില്‍..

മകളേ,
കണ്ണുകളിടയുമ്പോള്‍-
ഞാന്‍ നീയെന്നോ
നീ ഞാനെന്നോ
ഭ്രമിച്ചോരമ്മ വേഷ-
മകംപുറം മറിയുന്നു !


ഇതെന്‍റെ കണ്ണ്;
നിഴല്‍ വീഴും മുന്‍പുള്ള-
വെയില്‍ത്തിളക്കം,


പൂവിരല്‍,
തേഞ്ഞുരഞ്ഞു
തഴമ്പാകും മുന്‍പത്തെ-
തളിരിതള്‍,


ചുവടുകള്‍,
പതര്‍ച്ചയില്‍ നിന്നുറപ്പിലേക്ക്
വഴിയേറെ നടന്നുഴലും മുന്പുള്ള
പിച്ച വയ്പ്പ്,


ഇതെന്‍റെ ചിരി,
അഴല്‍ നിറയും മുന്പുള്ള
നിലാ വെട്ടം,


കണ്ണുനീര്‍,
കരയാതെയുറയാന്‍
പഠിക്കും മുന്പുള്ള-
തെളിയുറവ്,




വളരുകയാണ് ഞാന്‍
കണ്മുന്നിലെന്‍
ജീവനേ നിന്നിലൂടെ...


നീ നീയെന്നും
ഞാന്‍ ഞാനെന്നും
വേര്‍തിരിയുമൊരു കാലം...


കണ്‍മണീ,
കാഴ്ചയില്‍ മാത്രം
അമ്മയെപ്പോലാവുക.