Tuesday, April 23, 2013

എത്രയെളുപ്പം



















ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.

എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.

ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !







image courtesy:google images

Monday, April 1, 2013

കടലൊഴിയാതെ...


















പൊള്ളയാം ശംഖിലൊരു-
കടലിരമ്പും പോലെ-
ഉടഞ്ഞൊരെന്‍ ഹൃത്തില്‍ നിന്‍-
പ്രണയക്കടല്‍ തുളുമ്പുന്നു...


Saturday, March 2, 2013

നിദ്ര

                                                                                                                                  
                                                                                                                                          










എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.




image courtesy: google images

Wednesday, February 13, 2013

വീണ്ടും























ഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....





Friday, January 25, 2013

ചില്ലുടയുന്നത്‌......






ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????