കൂടെപ്പിറന്നവൾ
ഒപ്പം വളർന്നവൾ
ഒറ്റയൊരുടലും
ഇരട്ട മനസ്സും.
അവൾ-കാറ്റ്,
ഞാൻ പ്രതിമ.
തീരുന്നേയില്ല തർക്കം
ഒറ്റയ്ക്കാവുമ്പോൾ
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.
ചില നേരങ്ങളിൽ
കണ്ണിൽ തുളുമ്പു-
മവളുടെ കണ്ണീർ.
ചുണ്ടുകളിൽ
ഊർന്നു വരു-
മവളുടെ പുഞ്ചിരി.
അരക്കുറഞ്ഞ
ചുണ്ടിൻ വിടവിൽ
പൊട്ടി വീഴും
പിറുപിറുപ്പുകൾ.
മുഖം കുനിക്കുമ്പോൾ
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.
കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണർത്തുവിളികൾ.
ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോൾ
"ഇതോ ജീവിത"മെന്നു
കൈ മലർത്തൽ.
വയ്യ!
കൊല്ലാൻ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവൾ.
മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.
കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളർത്തിക്കിടത്തണം.
എന്നിട്ടു വേണമെനിക്ക്
നല്ലൊരു പ്രതിമയാകാൻ.