Saturday, February 1, 2014

ശേഷിപ്പ്‌


തുമ്പികള്‍
പെയ്തിറങ്ങും സായാഹ്നം.

നിലംതൊടാചിറകടികള്‍ക്കു കീഴേ
കളിക്കൈയിലമര്‍ന്നു പോയ-
തൊന്നേയൊന്നു മാത്രം
താങ്ങിയിട്ടും താങ്ങിയിട്ടും
വീണുടഞ്ഞൊരാകാശത്തെ,
ആഴമില്ലാത്ത നീലയെ
ഓർത്തെടുക്കുന്നു.

എന്റെ കല്ലേ,എന്റെ കല്ലേയെന്ന്,                                                                                        
വിട്ടുപോകല്ലേ,വിട്ടുപോകല്ലേയെന്ന്
ഇനിയുള്ളതിതു മാത്രമെന്ന്
അള്ളിയള്ളിപ്പിടി-
ച്ചാഞ്ഞു കുതറുന്നു.

ചിറകിരിയുമൊച്ചയില്‍
ഒരു ഞൊടിയൊന്നു
വെയില്‍ തൂവിപ്പോകുന്നു,
കാറ്റ് തെന്നി വീഴുന്നു.

ഒടുവിലത്തേതിനു മുന്‍പത്തെ
ഒറ്റ നിമിഷം
പറയാതെന്തോക്കെയോ
ശേഷിപ്പിക്കുന്നു.

താണ്ടിയ ദൂരങ്ങളെയോ,
താങ്ങിയ ഭാരങ്ങളെയോ
രേഖപ്പെടുത്താത്ത ചിലത്
ഉറുമ്പുകള്‍ കൊണ്ടു പോകുന്നു.

2 comments:

  1. എന്താണ് വ്യംഗ്യമെന്ന് മനസ്സിലായില്ല

    ReplyDelete